ഞാൻ ഇടനാഴികളിലൂടെ നടന്നു.ഒച്ചയനക്കങ്ങളൊന്നും കേൾക്കാനില്ല.എങ്ങും ഭയാനകമായ നിശബ്ദത തളം കെട്ടിക്കിടക്കുന്നു.ഇടനാഴികളിൽ വെള്ളിക്കൊലുസിന്റെ കിലുക്കങ്ങൾ കേൾക്കാനില്ല.കാമുകീകാമുകന്മാരുടെ നിശബ്ദ പ്രണയരംഗങ്ങളില്ല.കൂട്ടം കൂടി നിന്ന് വെടി പറയുന്ന ഗാങ്ങുകളില്ല,ഗാങ്ങ്ഫൈറ്റുകളുമില്ല.ജൂനിയർ പെൺപിള്ളേരെ ചാക്കിലാക്കാൻ നടക്കുന്ന,പഞ്ചസാരയുടെ മുഖ്യ ശ്രോതസ്സുകളായ ചേട്ടന്മാരുമില്ല.ഓർക്കുട്ടിന്റെ മാസ്മരിക ലോകത്തെത്തി,തന്റെ സുഹൃത്തുക്കളോട് കൊഞ്ചാനും ആവലാതികൾ പങ്കുവെക്കാനും വേണ്ടി നെറ്റ് ലാബിനുമുന്നിൽ കുത്തിയിരിപ്പ് സത്യാഗ്രഹം നടത്തുന്ന ഓർക്കുട്ട് സന്യാസിമാരേയും കാണാനില്ല.തെയിലക്കാടുകളുടെ മറപിടിച്ചിരുന്ന് സിഗററ്റ് വലിക്കുകയും കോളേജ് അടപ്പിക്കാനുള്ള പുതിയ മാർഗത്തെക്കുറിച്ച് വാചാലരാകുകയും ചെയ്യുന്ന അത്യാധുനിക വിപ്ലവ സഖാക്കന്മാരേയും കാണാനില്ല.
അല്ല ഇനിയാരെങ്കിലും ചിതലെടുത്ത് പൊളിഞ്ഞു വീഴാറായ ആ ലൈബ്രറിയിൽ ഉണ്ടാകുമോ..?
ഇല്ല,ചിതലരിച്ച പുസ്തകങ്ങളും എട്ടുകാലി വലകളുമല്ലാതെ അവിടെ മറ്റൊന്നുമില്ല… ഇനി ഇന്നു വല്ല പൊതു അവധിയുമാണോ??എന്തായാലും ആ കാന്റീൻ വരെ ഒന്നു പോയി നോക്കാം.
അവിടെ സംഭവിച്ചേക്കാൻ സാധ്യതയുള്ള ഒരു സംഭാഷണം.
->ചേട്ടാ, ഇന്ന് വല്ല ഹോളീഡേയുമാണോ?ആരേയും കാണാനില്ലെല്ലോ?
< -അതൊന്നുമല്ല മോനേ,നാളെ ഇവിടെ ആർട്ട്സ്ഫെസ്റ്റിവലാ..നാളെ കഴിഞ്ഞ് പിന്നെ ശനിയും ഞായറും..അതുകൊണ്ട് എല്ലാവരും ഇന്നലയേ വീട്ടിൽ പോയി..
->ഹും
<-മോനേതാ,മുൻപ് ഇവിടെ കണ്ടിട്ടില്ലെല്ലോ? -ചേട്ടൻ അറിയാൻ വഴിയില്ല.ഞാൻ കുറച്ച് കാലം മുൻപ് ഇവിടെ പഠിച്ചതാ..അന്നിവിടെ ചേട്ടനില്ലായിരുന്നു..
ഞാൻ വീണ്ടും ഇടനാഴിയിലൂടെ നടന്നു…ഇടനാഴികളിൽ സ്പന്ദനങ്ങളൊന്നുമില്ല…. പൊട്ടിയ കുപ്പിവളകളും വാടി വീണ മുല്ലപൂക്കളും പാതിയിലുപേക്ഷിച്ച മുറി ബീഡികളും, പിന്നെ നമുക്കു മുൻപേ കടന്നുപോയവർ അവശേഷിപ്പിച്ച കലാലയം എന്ന വാക്കും അതിന്റെ ചില ഓർമ്മകളും ഓർമ്മപ്പെടുത്തലുക്കളും മാത്രം.
